കണ്ണൂർ: എംഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സണ്ണി ജോസഫ്. ക്ഷണിക്കപ്പെടാതെ കടന്നുചെന്ന പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായി സംസാരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സർക്കാർ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
എഡിഎമ്മിന് യാത്രയയപ്പ് നടത്തിയ ചടങ്ങിൽ ജനപ്രതിനിധികളെ ആരെയും വിളിച്ചിരുന്നില്ല. എന്നാൽ, ക്ഷണിക്കപ്പെടാത്ത അതിഥിയായി ആണ് അവിടേക്ക് പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കടന്നുചെന്നത്. അവിടെ വന്ന അവർ തീർത്തും അധിക്ഷേപകരമായ കാര്യങ്ങൾ പറയുകയായിരുന്നു. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ, അത് അതിന്റേതായ രീതിയിലായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അവർ പറഞ്ഞതെല്ലാം ഒരു അധിക്ഷേപമായിട്ടേ ആർക്കും തോന്നൂ. അത് നവീൻ ബാബുവിനും തോന്നിയിട്ടുണ്ടാകും. ഈ മരണകാരണം പരിശോധിക്കപ്പെടണം. സർക്കാർ ഈ കേസ് ഗൗരവത്തിലെടുത്ത് മരണകാരണം എന്താണെന്ന് അന്വേഷിക്കണം. സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. കളക്ടർ കഴിഞ്ഞാൽ, രണ്ടാമത്തെയാളാണ്. അങ്ങനെയൊരു വ്യക്തിക്ക് പോലും ഇങ്ങനെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നുവെന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രയയപ്പ് ചടങ്ങിനിടെയാണ് കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് നേരെ അധിക്ഷേപ പരാമർശം നടത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വരുന്ന ചൊവ്വാഴ്ച പത്തനംതിട്ട എ.ഡി.എം. ആയി ചുമതലയേൽക്കാനിരിക്കെയാണ് മരണം. യാത്രയയപ്പ് പരിപാടിയിൽ ഉദ്ഘാടകനായി കളക്ടർ അരുൺ കെ വിജയനെയാണ് ക്ഷണിച്ചിരുന്നതെങ്കിലും ചടങ്ങിനിടെ മനഃപൂർവ്വം പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കയറി വരുകയും പൊതുമധ്യത്തിൽ വച്ച് രൂക്ഷമായ വാക്കുകൾ ഉപയോഗിച്ച് നവീൻ ബാബുവിനെ കടന്നാക്രമിക്കുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു പറഞ്ഞിട്ടും പെട്രോൾ പമ്പിന് എൻ ഓ സി നൽകിയില്ല എന്ന കാര്യമാണ് ദിവ്യയെ പ്രകോപിപ്പിച്ചത്. ”ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന് എൻഒസി കൊടുക്കാൻ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരൻ എൻഒസി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താൻ എഡിഎമ്മിനോട് ഫോണിൽ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യായമായ ആവശ്യമായതിനാലാണ് താൻ ഇടപെട്ടത്. എന്നാൽ ഈക്കാര്യത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.”
ഇദ്ദേഹം ഉപഹാരം വാങ്ങുന്നത് കാണാൻ താൽപര്യമില്ലാത്തതു കാരണം താൻ ചടങ്ങിനിടെ പോവുകയാണെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്, തന്റെ പ്രസംഗം കഴിഞ്ഞതിനു ശേഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു കൊണ്ടു പുറത്തേക്ക് പോവുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അനൗചിത്വം നിറഞ്ഞ നടപടി നേരത്തെ തന്നെ ഏറെ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.
Discussion about this post