കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ മുൻ പ്രസിഡന്റ് പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെയാണ് കേസില്‍ ദിവ്യയെ പ്രതി ചേർത്ത് ടൗൺ കണ്ണൂർ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നവീൻ ബാബുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ, ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ദിവ്യ പ്രതികരിച്ചത്. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും പി പി ദിവ്യ അറിയിച്ചു. സിപിഎം നടപടി സ്വീകരിച്ചതിന് പിന്നാലെ താൻ രാജിവെക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് നൽകിയ ഔദ്യോഗിക കുറിപ്പിലാണ് പി പി ദിവ്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി പി ദിവ്യ പ്രസ്താവനയിൽ വ്യക്തമാക്കി.
അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ഞാൻ നടത്തിയത്. എങ്കിലും എന്റെ പ്രതികരണത്തിന്റെ ചില ഭാഗങ്ങൾ ഒഴിവാക്കണമായിരുന്നു എന്ന പാർട്ടി നിലപാട് ശരി വെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതം എന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിട്ടുണ്ട്” എന്നും പി പി ദിവ്യ തന്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇന്നലെ നടന്ന സിപിഎമ്മിന്റെ പ്രത്യേക യോഗത്തിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കാൻ തീരുമാനമായിരുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കടുത്ത ജനരോഷമാണ് പി പി ദിവ്യക്കെതിരെ സംസ്ഥാനമെമ്പാടും ഉയരുന്നത്. നവീൻ ബാബുവിനെ സഹോദരൻ നൽകിയ പരാതിയിൽ കണ്ണൂർ പോലീസ് ഇന്ന് കേസെടുക്കുകയും ചെയ്തിരുന്നു. പിപി ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.













Discussion about this post