കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി. കോൺഗ്രസ് കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവച്ചിട്ടുള്ളത്. ദിവ്യയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്ന് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
നോട്ടീസില്‍ പറയുന്നത്
ADM നവീൻ ബാബു മരിച്ച കേസിലെ പ്രതി പി.പി. ദിവ്യയെ കണ്ടെത്താൻ കേരളാ പോലീസിനെ സഹായിക്കുന്നവർക്ക്
@INCKerala
വക ഒരു ലക്ഷം രൂപ ഇനാം. ദിവ്യ എവിടെയെന്നെന്നറിയുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കുക!
കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താമസ സ്ഥലത്ത് തൂങ്ങിയ നിലയിൽ ആയിരുന്നു നവീൻ ബാബുവിന്റെ മൃതദേഹം കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടത്. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ആയിരുന്നു അദ്ദേഹത്തിന്റെ താമസം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. നവീൻ ബാബുവിന് വേണ്ടി സംഘടിപ്പിച്ച യാത്ര അയപ്പ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. പെട്രോൾ പമ്പിന്റെ എൻഒസിയ്ക്കായി അദ്ദേഹം കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. ഇവിടെ പ്രവർത്തിച്ചത് പോലെ മറ്റൊരു സ്ഥലത്തും പ്രവർത്തിക്കരുത് എന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിൽ മനംനൊന്തായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ.
Discussion about this post