തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല. സ്ഥലമാറ്റം പൂർണമായും ഓൺലൈനാക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
യാത്രയയപ്പ് ചടങ്ങിനിടെ അപമാനിതനായതിന് പിന്നാലെ നവീൻ ബാബു ആത്മഹത്യ ചെയ്ത് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുന്നത്. പിപി ദിവ്യക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോൺഗ്രസ് കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവച്ചിട്ടുള്ളത്. ദിവ്യയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്ന് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
Discussion about this post