റിയാദ്: ഏകീകൃത ചാർജിംഗ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇനി മുതൽ സൗദിയുടെ വിപണിയിൽ യുഎസ്ബി ടൈപ്പ് സി ഏകികൃത ചാർജിംഗ് പോർട്ട് മാത്രമായിരിക്കും ലഭ്യമാകുക. അടുത്ത വർഷം ജനുവരി മുതൽ ഈ നിയമം നടപ്പിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്കനോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് സൗദി അറേബ്യയിൽ പുതിയ നിയമം നടപ്പിലാക്കുന്നത്. സൗദിയിൽ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, അധിക ചിലവ് കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നയമ നടപ്പിലാക്കുന്നത്.
ഇലക്‌ട്രോണിക്ക് മാലന്യങ്ങൾ രാജ്യത്ത് കുറക്കുകയെന്നതും പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും പുതിയ നിയമത്തിന്റെ ലക്ഷ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്ത് ഏകികൃത ചാർജിംഗ് പോർട്ടുകൾ എന്ന ആശയം യാഥാർത്ഥ്യമാവുന്നതോടെ, മൊബൈൽ ഫോണുകൾക്കും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കുമുള്ള ചാർജിംഗ് പോട്ടുകളുടെ ഉപയോഗം പ്രതിവർഷം 2.2 ദശലക്ഷം യൂണിറ്റുകൾ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമായി മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇ – റീഡറുകൾ, പോർട്ടബിൾ വീഡിയോ കൺസോളുകൾ, ഇയർ ഫോണുകൾ, കീബോർഡുകൾ, കംപ്യൂട്ടർ മൗസ്, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, വയർലെസ് റൂട്ടറുകൾ, എന്നിവയാണ് ഉൾപ്പെടുന്നത്. ഏപ്രിൽ ഒന്നിനായിരിക്കും രണ്ടാം ഘട്ടം തുടങ്ങുക. ഈ ഘട്ടത്തിൽ ലാപ്‌ടോപ്പുകളും ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.











