ന്യൂഡല്‍ഹി: ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ സംരംഭകനിധി (വെഞ്ചർ കാപ്പിറ്റൽ ഫണ്ട്) ഓഹരിവിപണി വഴി സ്വരൂപിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. വ്യാഴാഴ്ചയാണ് സുപ്രധാന പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയത്. ഐ.എസ്.ആർ.ഒ. ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികളുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവര്‍ത്തനം എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
10-60 കോടിരൂപ മൂലധനത്തിൽ 30-35 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുക്കുകയെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. ബഹിരാകാശസാങ്കേതികവിദ്യയിൽ പുരോഗതി കൈവരിക്കാനും സ്വകാര്യസംരംഭകരുടെ പങ്കാളിത്തത്തിലൂടെ മേഖലയിൽ ഇന്ത്യയുടെ നേതൃത്വം ശക്തിപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
തുടർവികസനത്തിന് അധികഫണ്ട് സമാഹരിക്കാനും ആഭ്യന്തര ബഹിരാകാശ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.










