കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യയെ സംരക്ഷിച്ച് പോലീസ്. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന് പോലീസ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയുക. മുൻകൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജറാകില്ലെന്നു ദിവ്യയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.
കളക്ടർ മുതൽ ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ വരെയുള്ളവരുടെ മൊഴി എടുത്തിരുന്നു. എന്നിട്ടും കേസിൽ ഏറ്റവും നിർണായകമായ, ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്താനോ ചോദ്യം ചെയ്യാനോ, പ്രതി ചേർത്ത് പതിനൊന്നം ദിവസവും പോലീസ് തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇന്നലെ ദിവ്യ ചികിത്സ തേടിയെന്നും വിവരമുണ്ട്.അതേ സമയം ചൊവ്വാഴ്ചയിലെ തീരുമാനം വന്ന ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യക്കെതിരെ സംഘടന നടപടിയിലേക്ക് കടന്നേക്കും എന്നാണഅ വിവരം.












