നടന് സലിംകുമാര്‍ നിര്‍മിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നാം നാള് ഞായറാഴ്ച എന്ന സിനിമ റിലീസിന് തയാറെടുക്കുകാണ്. ഒരു ദളിതന്റെ കഥയെ ആസ്പദമാക്കി ചെയ്തിരിക്കുന്ന ചിത്രമാണിത്. അതുകൊണ്ടു തന്നെ ചിത്രത്തിന് അയിത്തവുമുണ്ട്. ദളിതന്റെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ തിയേറ്ററിലേക്ക് വരില്ലെന്നുമാണ് വിതരണക്കാരുടെ വാദമെന്ന് സലിം കുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മലയാള സിനിമയില്‍ ഒരു ദളിത് കഥാപാത്രം വന്നിട്ട് 25 വര്‍ഷമാകുന്നു. മോഹന്‍ലാലിന്റെ ഉയരും ഞാന്‍ നാടാകേ, മമ്മൂട്ടിയുടെ പൊന്തന്മാട എന്നീ രണ്ടു ചിത്രങ്ങളും കഴിഞ്ഞിട്ട് ഒരു നായകന് പോലും ദളിത് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. ദീലീപോ, പൃഥ്വിരാജോ, ദുല്‍ഖര്‍ സല്‍മാനോ, ഫഹദ് ഫാസിലോ ആര്‍ക്കും ഒരു ദളിത് വേഷം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല കാരണം അവര്‍ക്ക് അതുപോലുള്ള വേഷങ്ങള്‍ എഴുതപ്പെടുന്നില്ല. ഇവിടെ നായര്‍, നമ്പൂതിരി കഴിഞ്ഞാല്‍ തീര്‍ന്നു.
അപ്പോള്‍ ഇവിടെ ഒരു ദളിതന്റെ കഥ ആവശ്യമില്ലെന്ന് മലയാള സിനിമ തെളിയിച്ച സ്ഥലത്തേക്ക് ഒരു ദളിതന്റെ കഥയുമായിട്ട് ഞാന്‍ വരികയാണ്. അത് ഇഷ്ടമുള്ളവര്‍ക്ക് കാണാം. ഞാന്‍ എന്റെ പൈസ മുടക്കി എടുത്തിരിക്കുന്ന പടമാണ്. അത് ഇവിടുത്തെ ദളിതന്മാരെങ്കിലും കണ്ടാല്‍ മതി. എനിക്ക് അത്രയേ ഉള്ളു. കാരണം ഒരുപക്ഷേ ഇത് അവസാനത്തെ ഒരു ദളിത് ചിത്രമായിരിക്കും. ചലച്ചിത്ര വികസന കോര്‍പറേഷനു കീഴിലുള്ള ആറ് തിയേറ്ററുകളിലാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്. 20 തിയേറ്ററുകളിലെങ്കിലും കാണിക്കണമെന്നാണ് എന്റെ ആഗ്രഹം- സലിം കുമാര്‍ പറഞ്ഞു.
ദളിതനു വേണ്ടി കണ്ണീരൊഴുക്കുകയും രോഹിത് വെമുലയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ആളുകള്‍, ഇവിടെ സാക്ഷര സമ്പന്നമായ കേരളത്തിന്റെ മണ്ണിലാണ് ആദ്യമായി ഒരു ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് എന്ന കാര്യം മറന്നു പോയോ എന്നും സലിം കുമാര്‍ ചോദിച്ചു.
ദളിത് ആത്മഹത്യ തുടങ്ങിവച്ച സംസ്ഥാനം നമ്മുടെ കേരളമാണ്. 2004 ല്‍ രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ദളിതരുടെ പീഡനം കാണാന്‍ അങ്ങ് ഹൈദരാബാദ് വരെ പോകേണ്ട ആവശ്യമില്ല. ഞെളിഞ്ഞു നിന്ന് ന്യായം പറയുമ്പോള്‍ ആ കുട്ടി ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണെന്നും സലിം കുമാര്‍ പറഞ്ഞു.
Discussion about this post