തൃശ്ശൂർ: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യക്കെതിരെയുള്ള സംഘടനാ നടപടിയുടെ കാര്യത്തില്‍ തൃശ്ശൂരിൽസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കും. തത്ക്കാലം നടപടി വേണ്ടെന്ന കണ്ണൂർ സിപിഎമ്മിന്റെ നിലപാട് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ നിലപാട് തിരുത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകുമോ എന്നാണ് എല്ലാവരും നോക്കുന്നത്.
പ്രധാനമായും ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആകും സെക്രട്ടേറിയറ്റിൽ വിലയിരുത്തുക. കൊടകര കുഴൽപണ കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ തുടരന്വേഷണ കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് രാഷ്ട്രീയ തീരുമാനം എടുക്കുമോ എന്നതും ഇന്ന് അറിയാം. തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കില്ല.
അതേസമയം, ആത്മഹത്യ കേസിൽ ദിവ്യയുടെ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കളക്ടർ അരുൺ കെ.വിജയന്റെയും പരാതിക്കാരൻ പ്രശാന്തിന്റെയും മൊഴികൾ ആയുധമാക്കിയാണ് ദിവ്യയുടെ ജാമ്യപേക്ഷ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്നെ കളക്ടറുടെ മൊഴി അന്വേഷിക്കണം എന്നാണ് ആവശ്യം.
അതേസമയം, നവീൻ ബാബുവിന്റെ കുടുംബം ജാമ്യപേക്ഷയെ എതിർത്ത് കക്ഷി ചേരും. കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യകതമാക്കിയിരുന്നു.
Discussion about this post