ശ്രീനഗർ; ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്വാരയിലെ ലോലോബിലെ മാർഗിയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായി മാർഗി,ലോലോബ്,കുപ് വാര എന്നിവടങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് സൈന്യത്തിന് നേരെ വെടിവയ്പ്പുണ്ടാവുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്യുന്നത്.
ഇന്നലെ വൈകുന്നേരം ജമ്മു -കശ്മീരിലെ ബന്ദിപുരയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടൽ രാത്രി വൈകിയും തുടരുകയാണ്. ലഷ്‌കർ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഒന്നിന് ബന്ദിപുരയിലെ പൻഹാർ റോഡിൽ കരസേനാ ക്യാമ്പ് ആക്രമിച്ച രണ്ട് ഭീകരർ വനപ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു.
ജമ്മു കശ്മീർ പോലീസ്, സൈന്യത്തിന്റെ 22 രാഷ്ട്രീയ റൈഫിൾസ് (ആർആർ), സിആർപിഎഫിന്റെ 92 ബറ്റാലിയൻ എന്നിവയുടെ സംയുക്ത ഓപ്പറേഷനൽ സോപോറിൽ നിന്ന് ഭീകരരുടെ കൂട്ടാളിയെ സുരക്ഷസേന പിടികൂടി.











