തിരുവനന്തപുരം : ലൈംഗികാരോപണ കേസിൽ യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചു കൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്ന് നടൻ സിദ്ദിക്ക് സുപ്രീം കോടതിയിൽ. തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കുല്ലെന്ന വാദം നിലനിൽക്കില്ലെന്നും നടൻ കോടതിയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെ കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ലെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറഞ്ഞു.
താൻ അത്ര ശക്തമായ കഥാപാത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല. അതു കൊണ്ട് തന്നെ സിനിമയിൽ ശക്തമായ വ്യക്തി ഒന്നും അല്ല.
ചെയ്തിരിക്കുന്ന മിക്ക റോളുകളും സഹവേഷങ്ങളാണ്. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചതെന്നും സിദ്ദിഖ് സുപ്രീം കോടതിയിൽ വാദിച്ചു. തനിക്കെതിരെ ഇല്ലാത്ത കഥകളാണ് മെനയുന്നത്.
ഈ കേസിൽ തനിക്കെതിരെ മാദ്ധ്യമ വിചാരണയ്ക്ക് പോലീസ് അവസരം ഒരുക്കുകയാണ്. ഡബ്ല്യുസിസി അംഗമായിട്ടുപോലും പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുന്നിൽ ഇതുവരെയും വിഷയം ഉന്നയിച്ചിട്ടില്ല. ശരിയായ രീതിയിൽ അല്ല അന്വേഷണം നടത്തിയിരിക്കുന്നത് എന്നും നടൻ ആരോരപിച്ചു.










