കണ്ണൂർ : ആത്മകഥാ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ . ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഇന്നലെ രാത്രി തന്നെ ഡിസി ബുക്‌സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിന്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്.
സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഇ.പിയുടെ പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിലവിൽ പ്രചരിക്കുന്ന പുസ്തകവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഇ.പി പ്രതികരിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ദിനപത്രമാണ് ഇ.പിയുടെ ആത്മകഥയുടെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ടുകൊണ്ട് ചില ഭാഗങ്ങൾ പുറത്തുവിട്ടത്.
രണ്ടാം പിണറായി സർക്കാരിനെതിരെ അതിശക്തമായ വിമർശനങ്ങളാണ് പുസ്തകത്തിലൂടെ പുറത്തുവന്നത്. പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാവലോചനയുണ്ടെന്ന് ആത്മകഥയിൽ പരാമർശം ഉണ്ട്. കേന്ദ്ര കമ്മിറ്റിയിൽ തന്റെ നിലപാട് വിശദീകരിച്ചിട്ടുണ്ട്. കൂടിക്കാഴ്ച വ്യക്തിപരം ആയിരുന്നു. ഒന്നവർഷം മുൻപ് സംഭവിച്ച ഒരു കാര്യം വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ശോഭാ സുരേന്ദ്രനെ ഒരു തവണ കണ്ടിട്ടുണ്ട്. പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ആത്മകഥയിൽ പറയുന്നുണ്ട്. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം.
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. സരിനെതിരെയും പുസ്തകത്തിൽ പരാമർശം ഉണ്ട്. സരിനെ അവസരവാദി എന്നാണ് ഇ.പി പറയുന്നത്. സ്വതന്ത്രർ വയ്യാവേലി ആകും. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മരിക്കുംവരെ സിപിഎമ്മിൽ തുടരും എന്നും ആത്മകഥയിൽ പരാമർശം ഉണ്ട്.
Discussion about this post