പിഎസ്എൽവി സി59 വിക്ഷേപണം മാറ്റി . നാളെ വൈകീട്ട് 4.12 നാണ് വിക്ഷേപണം മാറ്റിയിരിക്കുന്നത്. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയിരിക്കുന്നത് .
ഇന്ന് വൈകീട്ട് 4.08 നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രോബ പേടകത്തിലെ സാങ്കേതിക തകരാറാണ് വിക്ഷേപണത്തിന് 44 മിനിറ്റ് ബാക്കിയുള്ളപ്പോൾ വിക്ഷേപണം മാറ്റിവെയ്ക്കാൻ കാരണമായത്.
ഇന്ത്യ യൂറോപ്പ് ബഹിരാകാശ ദൗത്യ സഹകരണത്തിൻറെ ഭാഗമായി കൂടിയാണ് വിക്ഷേപണം നടത്താൻ ഇരുന്നത്.
ഐഎസ്ആർഒ പിഎസ്എൽവി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. രണ്ട് ഉപഗ്രഹങ്ങളെയും ഒരുമിച്ചാണ് പിഎസ്എൽവി-സി59 ബഹിരാകാശത്തേക്ക് അയക്കുക.
ഐഎസ്ആർഒയുടെ കൊമേഴ്സ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എൻഎസ്‌ഐഎൽ) യൂറോപ്യൻ സ്‌പേസ് ഏജൻസിയും സഹകരിച്ചുള്ളതാണ് ദൗത്യം. യൂറോപ്യൻ സ്‌പേസ് ഏജൻസി നിർമിച്ച കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെയുള്ള ഒരു ജോഡി പേടകങ്ങളെ ഐഎസ്ആർഒ ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്‌ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത.
സൂര്യൻറെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പ്രഭാവലയത്തെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് ആണ് പഠനം നടത്തുക. സൂര്യൻറെ കൊറോണ പാളിയെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ പ്രോബ-3യിലെ പേടകങ്ങൾക്കാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post