തിരുവനന്തപുരം: പാലോട് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഭിജിത്തിനും കുടുംബത്തിനും എതിരെ യുവതിയുടെ പിതാവ്. തന്റെ മകള്‍ അഭിജിത്ത് കൊന്നതാണെന്ന് പിതാവ് ശശിധരൻ കാണി ആരോപിച്ചു. അഭിജിത്തിന്റെ അമ്മ മകളെ അംഗീകരിച്ചിരുന്നില്ല. അവർ മകളെ പീഡിപ്പിച്ചുവെന്നും പിതാവ് പറയുന്നു. തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ ഷിനുവും പ്രതികരിച്ചു.
അതേസമയം, അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിൽ ബെഡ്റൂമിലെ ജനലിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയുടെ മരണം. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്ന് വ്യക്തമായി.
ഇതിന് പിന്നാലെയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടില്‍ ഇന്ദുജ വലിയ പീഡനങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു.
കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ദുജയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താന്‍ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.
Discussion about this post