ജയ്‌പൂർ: രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ പുറത്തെടുത്തു. 55 മണിക്കൂര്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വയലില്‍ കളിക്കുന്നതിനിടെയാണ് ആര്യന്‍ എന്ന അഞ്ചുവയസുകാരന്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണുപോയത്. ഒരു മണിക്കൂര്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സമാന്തരമായി ഡ്രില്ലിങ് മെഷീനുകള്‍ ഉപയോഗിച്ച് ഭൂമി കുഴിച്ച് കുട്ടിക്കടുത്തെത്താനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫ് ഉടന്‍ തന്നെ ആരംഭിക്കുകയായിരുന്നു.
. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) ആര്യനെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ രാപ്പകലില്ലാതെയാണ് പ്രയത്‌നിച്ചത്.
ദുരന്ത നിവാരണ സംഘം പൈപ്പ് വഴി കുട്ടിക്ക് നിരന്തരമായി ഓക്സിജൻ എത്തിച്ചു കൊടുത്തു . കുഴൽക്കിണറിൽ ഘടിപ്പിച്ച ക്യാമറയിലൂടെ കുട്ടിയുടെ നീക്കങ്ങളും രക്ഷാപ്രവർത്തകർ നിരീക്ഷിച്ചു.








