ഹൈദരാബാദ്; തെന്നിന്ത്യൻ നടൻ അല്ലു അർജുൻ അറസ്റ്റിൽ.ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആരാധിക മരിച്ച സംഭവത്തിലാണ് താരത്തെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്. നടന്റെ വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. തിയേറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയതാണ് വലിയ തിരക്കിന് കാരണമായതെന്നായിരുന്നു ആരോപണം.
കഴിഞ്ഞ ദിവസം സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് നടപടി. ഈ മാസം 4നാണ് അല്ലു അർജുൻ തിയറ്ററിലെത്തിയത്. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നതായും അല്ലു പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post