ന്യൂഡൽഹി: നമ്മുടെ രാജ്യത്ത് ഏകദേശം 300 ഓളം സ്പീഷീസുകളിൽപ്പെട്ട പാമ്പുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവയിൽ 66 ഓളം പാമ്പുകൾ മാരക വിഷമുള്ളതാണ്. ഇവയിൽ 23 ഓളം പാമ്പുകൾ കടിച്ചാൽ മരണം ഉറപ്പാണ്. മൂർഖൻ, രാജവെമ്പാല, അണലി എന്നീ പാമ്പുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
30 മുതൽ 40 ലക്ഷം വരെ പാമ്പുകടിയേൽക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് പ്രതിവർഷം റിപ്പോർട്ട് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ പാമ്പുകടിയേൽക്കുന്നതിനെ ഗുരുതര പ്രശ്‌നം ആയിട്ടാണ് സർക്കാർ കാണുന്നത്. ഇതിന്റെ തുടർച്ചയായി പാമ്പു കടിയേൽക്കുന്നത് ഇപ്പോൾ നോട്ടിഫൈയബിൾ ഡിസീസ് വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.
അതായത് പാമ്പുകടിയേറ്റ് ചികിത്സ തേടി ആരെങ്കിലും എത്തിയാൽ അതേക്കുറിച്ച് സർക്കാർ, സ്വകാര്യ ആശുപത്രികൾ നിർബന്ധമായും സർക്കാരിനെ അറിയിച്ചിരിക്കണം. എന്താണ് ഈ പുതിയ നിർദ്ദേശത്തിന് കാരണം എന്ന് നോക്കാം.
മഹാമാരിയെയോ അല്ലെങ്കിൽ വലിയൊരു ശതമാനം പേരുടെ മരണത്തിന് കാരണം ആകുകയോ ചെയ്യുന്ന അസുഖങ്ങളെയാണ് നോട്ടിഫൈയബിൽ ഡിസീസിന്റെ പട്ടികയിൽ ഉൾപ്പെടുത്താറ്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമാകുന്നത് പാമ്പുകടിയേറ്റിട്ടാണ്. എച്ച്‌ഐവി, ഡെങ്കിപ്പനി, മലേറിയ, ക്ഷയം എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് രോഗങ്ങൾ.
പാമ്പ് കടിയേറ്റാൽ ഉടനെ തന്നെ വൈദ്യസഹായം ആവശ്യമാണ്. അല്ലാത്തപക്ഷം അത് ജീവന് തന്നെ ആപത്ത് ആയേക്കാം. ആന്റി വെനം നൽകിയാണ് പാമ്പുകടിയേറ്റ ആളുകളുടെ ജീവൻ രക്ഷിക്കാറുള്ളത്. ഈ ആന്റി വെനത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം.









