മലപ്പുറം : തണ്ടർബോൾട്ട് കമാൻഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ എ സി അജിത്തിനെതിരെ ക്യാംപിലെ കമാൻഡോകൾ. അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവർത്തകരയ കമാൻഡോകൾ അന്വേഷണ സംഘത്തിന് മൊഴി നൽകി.
ആത്മഹത്യയ്ക്ക് കാരണം മേലുദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവർത്തകർ അന്വേഷണ സംഘത്തോട് പറഞ്ഞു. വിനീതിന്റെ സുഹൃത്ത് സുനീഷ് ക്യാംപിലെ ട്രെയിനിങ്ങിനിടെയാണ് മരിക്കുന്നത്. 2021 ലാണ് സംഭവം. കുഴഞ്ഞു വീണ സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എ സി അജിത്ത് അതിനു സമ്മതിച്ചില്ല. ഇതു ചോദ്യം ചെയ്തതാണ് വിനീതിനോട് അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിന് വിരോധത്തിന് കാരണമായതെന്നും സഹപ്രവർത്തകർ പറയുന്നു.
സുനീഷിന്റെ മരണത്തിൽ വിനീത് എ സി അജിത്തിനെതിരെ ശബ്ദമുയർത്തി സംസാരിച്ചിരുന്നു. ഇതു വിരോധത്തിന് കാരണമായി എന്നും ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അവധി നൽകാത്തതാണ് മാനസിക സംഘർഷത്തിന് കാരണമെന്നാണ് സൂചന. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്‌തെന്ന് സുഹൃത്തുക്കൾ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് വിവരം. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ് .
Discussion about this post