ന്യൂഡൽഹി: പുരുഷന്മാരിലെ വന്ധ്യതാചികിത്സയുടെ ഫലപ്രാപ്തിയറിയാൻ എഐ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ(ഐസിഎംആർ).നോയിഡയിലെ അമിറ്റി സർവ്വകലാശാലയുമായി സഹകരിച്ചാണ് ഐസിഎംആർ എഐ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ദീപക് മോദി വ്യക്തമാക്കി.
പുരുഷന്മാരിലെ വന്ധ്യതയ്ക്കു കാരണമാകുന്ന ജനിതകത്തകരാർ കണ്ടെത്തി കൃത്രിമ ഗർഭധാരണ ചികിത്സകളുടെ ഫലപ്രാപ്തി പ്രവചിക്കുന്ന ‘ഫെർട്ടിലിറ്റി പ്രെഡിക്റ്റർ’ ഉപകരണമാണ് വികസിപ്പിച്ചത്. ഫെർട്ടിലിറ്റി പ്രെഡിക്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് ബീജസങ്കലനത്തിന്റെ തോത്,ക്ലിനിക്കൽ ഗർഭധാരണത്തിനുള്ള സാധ്യത,ജനന നിരക്ക് എന്നിവ പ്രവചിക്കാനാകും. ഇത് വന്ധ്യതാനിവാരണ ചികിത്സകൾക്ക് വിധേയരാകാൻ ഉദ്ദേശിക്കുന്ന ദമ്പതിമാർക്ക് സഹായകരമാകും.
സങ്കീർണമായ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ ശാസ്ത്രജ്ഞരിൽനിന്ന് ഐ.സി.എം.ആർ. അടുത്തിടെ നൂതനവും വേറിട്ടതുമായ ആശയങ്ങൾ തേടിയിരുന്നു. ഫസ്റ്റ് ഇൻ ദ വേൾഡ് ചലഞ്ച് (ലോകത്താദ്യമായി) എന്ന പേരിൽ ഐ.സി.എം.ആർ. തുടക്കമിട്ട റിസർച്ച് ഗ്രാന്റ് പദ്ധതിയിലേക്ക് ലോകത്ത് ഇന്നുവരെ കണ്ടെത്തുകയോ പരീക്ഷിക്കുകയോ ചെയ്തിട്ടില്ലാത്ത മികച്ച ആരോഗ്യ സാങ്കേതികവിദ്യകൾക്കായുള്ള ആശയങ്ങൾ സമർപ്പിക്കാനായിരുന്നു നിർദേശം.
Discussion about this post