ന്യൂഡൽഹി: സംസ്ഥാന സർക്കാർ പദ്ധതികളുടെ പേരിൽ ഡൽഹിയിൽ വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊതുജനത്തിന് ജാഗ്രതാനിർദ്ദേശം നൽകേണ്ട ഗതികേടിലെത്തി ആംആദ്മി സർക്കാർ. പൊതുജനക്ഷേമത്തിനായി ആംആദ്മി സർക്കാർ പ്രഖ്യാപിച്ചുവെന്ന് പറയുന്ന രണ്ട് പദ്ധതികളുടെ ഫലം ലഭിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്.
വനിതാ ശിശുക്ഷേമ വകുപ്പാണ് തട്ടിപ്പിനെ കുറിച്ച് പത്രപരസ്യം നൽകി തടിയൂരാൻ ശ്രമിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച രണ്ട് പദ്ധതികൾ ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും എല്ലാം കടലാസിലാണെന്നും ഇതോടെ ആംആദ്മിയ്ക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. മുഖ്യമന്ത്രി മഹിള സമ്മാൻ യോജന നിലവിലില്ലെന്നും ഇതിന് സർക്കാർ അംഗീകാരം ഇല്ലെന്നുമാണ് വനിതാ ശിശുക്ഷേമ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ പദ്ധതിയിലൂടെ നൽകുമെന്നായിരുന്നു വാഗ്ദാനം.
കുടുംബക്ഷേമ വകുപ്പും സമാനമായി സഞ്ജീവിനി യോജന എന്ന പദ്ധതി നിലവിൽ ഇല്ലെന്നും ഡൽഹിയിലെ 60 ആശുപത്രികളിൽ സൗജന്യ ചികിത്സ ഇല്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പദ്ധതികളുടെ പേരിൽ ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ പാർട്ടിയോ വിവരങ്ങൾ ശേഖരിക്കുന്നത് വഞ്ചനാപരമാണെന്ന് വകുപ്പുകൾ അറിയിക്കുന്നു.












