പത്തനംതിട്ട: പന്തളത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയ്ക്കപ്പെടാതിരിക്കാൻ പ്രതി നടത്തിയ തന്ത്രപരമായ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ കാട്ടിൽവച്ചാണ് പ്രതിയും 20 കാരനുമായ ശരൺ ഉപദ്രവിച്ചിരിക്കുന്നത്.
ഈ മാസം 20 ന് ആയിരുന്നു പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതോടെ 12 അംഗ പോലീസ് സംഘം അന്വേഷിച്ചിറങ്ങി. ഇതിനിടെയാണ് ശരണിനെയും കാണാനില്ലെന്ന വിവരം പോലീസ് അറിഞ്ഞത്. ഇതോടെ ഇയാൾക്കൊപ്പമാണ് കുട്ടി എന്ന നിഗമനത്തിൽ പോലീസ് എത്തിയ്ക്കുകയായിരുന്നു. ഇയാളുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ചെങ്കിലും കാര്യമായ വിവരം പോലീസിന് ലഭിച്ചില്ല. ഇതിനിടെ പോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ ചെങ്ങന്നൂർ എത്തിയെന്ന് വ്യക്തമാകുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും എവിടെ പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. ഇതോടെ പോലീസ് ഇരുവരുടെയും ഫോട്ടോ പുറത്തുവിട്ടു. ഇത് കണ്ടതോടെ പോലീസ് തന്നെ തിരയുന്നുവെന്ന് ശരൺ മനസിലാക്കുകയായിരുന്നു. ഇതോടെ പിടിയ്ക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.
പോലീസ് തിരയുന്നുവെന്ന് മനസിലാക്കിയതോടെ പെൺകുട്ടിയെ ഇയാൾ കാട്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം നാട്ടിൽ തന്നെ താൻ ഉണ്ടെന്ന് വ്യക്തമാക്കാൻ ശരൺ സിസിടിവിയുള്ള സ്ഥലങ്ങളിലൂടെ നടന്നു. ഈ വിവരം പോലീസിന്റെ പക്കലും എത്തി.
സുഹൃത്ത് വഴിയാണ് ഇയാൾ കാട്ടിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. ഭക്ഷണത്തിനായി ശരൺ സുഹൃത്തിന്റെ വീട്ടിലേക്ക് ഒരിക്കൽ എത്തിയപ്പോൾ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ കുറ്റിക്കാട്ടിൽ ഒളിക്കുകയായിരുന്നു. പോലീസ് പിന്നാലെ സ്ഥലത്ത് എത്തിയതോടെ ശരൺ ആറ്റിലേക്ക് ചാടി. ഇവിടെ വച്ച് ശരണിന് നീർനായയുടെ കടിയേറ്റു. ഇതോടെ ആറിന് തീരത്തെ ആഞ്ഞിലി മരത്തിൽ കയറി ഇരിക്കുകയായിരുന്നു. ഇവിടെ നിന്നും രാത്രി ഇറങ്ങി കാട്ടിലേക്ക് പോയി.
വെൺമണിയിലെ കാട്ടിനുള്ളിലാണ് കുട്ടിയെ ഇയാൾ പാർപ്പിച്ചിരുന്നത്. ഇവിടെ ആളുകളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് പ്രദേശവാസികളിൽ ചിലർ പോലീസിനോട് പറഞ്ഞിരുന്നു. ഇതോടെ പോലീസ് എത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയെ കണ്ടത്.
പന ഓലകൾ കൊണ്ട് ചതുരത്തിൽ മറച്ച സ്ഥലത്ത് ആയിരുന്നു ഇയാൾ പെൺകുട്ടിയെ പാർപ്പിച്ചിരുന്നത്. ഇവിടെ കരിയിലകൾ കൂട്ടിയിട്ട് ഇതിന് മുകളിലായി പായയും ബെഡ്ഷീറ്റും വിരിച്ചു. ഇവിടെവച്ചായിരുന്നു ഉപദ്രവം. പല തവണ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. മരച്ചീനി ഉൾപ്പെടെ ചുട്ടുതിന്നായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
Discussion about this post