ചെന്നൈ : ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതിൽ നയൻതാരയ്ക്ക് തടസ്സമില്ലെന്ന് ശിവാജി പ്രൊഡക്ഷൻസ് . നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ‘ചന്ദ്രമുഖി’യിലെ ഫൂട്ടേജ് ഉപയോഗിക്കാൻ നിർമാതാക്കൾ അഞ്ചുകോടി ആവശ്യപ്പെട്ടു എന്ന വാർത്തയെത്തുടർന്ന് പ്രതികരിക്കുകയായിരുന്നു. പ്രതികരണത്തോടൊപ്പം ഫൂട്ടേജ് അനുവദിച്ചുനൽകിയതിന്റെ നിരാക്ഷേപപത്രം സാമൂഹികമാധ്യമമായ എക്സിൽ ശിവാജി പ്രൊഡക്ഷൻസ് പങ്കുവച്ചിട്ടുണ്ട്.
ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഇനിപ്പറയുന്ന ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ ശിവാജി പ്രൊഡക്ഷൻസിന് എതിർപ്പില്ലെന്ന് ഈ നിരാക്ഷേപപത്രത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു .
നയൻതാരയ്ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിർമ്മാതാക്കൾ നോട്ടീസ് അയച്ചതായി കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് നോട്ടീസ് നൽകിയത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി വേണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ നാനും റൗഡിതാൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് സിനിമയുടെ സംവിധായകൻ ധനുഷും നയൻതാരയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് വലിയ വിവാദം ആകുകയും ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
2005 ൽ ആയിരുന്നു ചന്ദ്രമുഖി പുറത്തിറങ്ങിയത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു ഈ സിനിമ. ഇതിൽ രജനികാന്തിന്റെ നായിക ആയിട്ടാണ് നയൻതാര അഭിനയിച്ചിരിക്കുന്നത്.
നവംബർ 18 ന് ആയിരുന്നു നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തത്. നയൻതാര ബിയോണ്ട് ദി ഫെയറിടേൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
Discussion about this post