എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. മുൻ ഉദുമ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. നാല് പ്രതികൾക്കും അഞ്ച് വർഷം കഠിന തടവ് ശിക്ഷയാണ് സിബിഐ കോടതി വിധിച്ചിരുന്നത്.
20ാം പ്രതിയായ കെവി കുഞ്ഞിരാമൻ, 14-ാം പ്രതി കെ മണികണ്ഠൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെവി ഭാസ്‌കരൻ എന്നിവരാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്. തെളിവുകളില്ലാതെയാണു പ്രത്യേക സിബിഐ കോടതി തങ്ങൾക്കെതിരേ തടവുശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ആപ്പീലിൽ പറയുന്നത്.
2019 ഫെബ്രുവരി 17നാണ് കാസർകോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ കെ പി (23), കൃപേഷ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്പ്, ഒന്നാം പ്രതി പീതാംബരനെയും കൂട്ടുപ്രതി വിഷ്ണു സുര എന്ന് വിളിക്കുന്ന സുരേന്ദ്രനെയും ശരത് ലാലും മറ്റുള്ളവരും ആ വർഷം ജനുവരി 5 ന് കാസർകോട് കല്ലിയോട്ടിൽ വെച്ച് കെഎസ്യു-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ആക്രമിച്ചു എന്നാണ് ആരോപണം.
ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. അന്വേഷണം സിബിഐക്ക് വിടാനുള്ള ഹൈക്കോടതി വിധിയെ സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്തിരുന്നു.
Discussion about this post