ന്യൂഡൽഹി: ഐഎസ്ആർഒയുടെ ചരിത്രത്തിലാദ്യമായി നടത്തുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. ഇസ്രോ 2024 ഡിസംബർ 30 ന് വിക്ഷേപിച്ച സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസർ,ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 8 മണിക്ക് സ്‌പേഡെക്‌സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഇസ്രോയുടെ യൂട്യൂബ് ചാനലിലൂടെ നാളെ ഇത് തത്സമയം കാണാം. നാളത്തെ സ്‌പേഡെക്സ് ഡോക്കിംഗ് വിജയിപ്പിച്ചാൽ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമേ സ്‌പേസ് ഡോക്കിംഗ് ടെക്‌നോളജി വിജയിപ്പിച്ചിട്ടുള്ളൂ.
ഇസ്രോ കഴിഞ്ഞ ഡിസംബർ 30 ന് ആണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി-സി 60 ലോഞ്ച് വെഹിക്കിളിലാണ് രണ്ട് സ്‌പേഡെക്‌സ് സാറ്റ്ലൈറ്റുകൾ വിക്ഷേപിച്ചത്. ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്ഡിഎക്സ്01 (SDX01-ചേസർ), എസ്ഡിഎക്സ്02 (SDX02- ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലുള്ളത്. 20 കിലോമീറ്റർ അകലത്തിൽ വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 5 കിലോമീറ്റർ, 1.5 കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, 3 മീറ്റർ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് ഒടുവിൽ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുക.
സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്സിനൊപ്പം അയച്ചിരുന്ന റോബോട്ടിക് ആം വിജയകരമായി പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരത്തെ വി.എസ്. എസ് സിയിൽ വികസിപ്പിച്ചെടുത്തതാണ് റോബോട്ടിക് ആം. അത്യാധുനിക സെൻസറുകളും ക്യാമറകളും ഉപയോഗിച്ചു ഭ്രമണപഥങ്ങളിൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന വസ്തുക്കളെ കണ്ടെത്തി പിടിച്ചെടുക്കുയാണ് റോബോട്ടിക് ആം ചെയ്യുന്നത്.
Discussion about this post