തിരുവനന്തപുരം : തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് നൽകി ആരോഗ്യവകുപ്പ്. ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമാണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും ആരോഗ്യവകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
ഗുളികയിൽ നിന്നും കണ്ടെത്തിയ സൂചിയുടെ അറ്റം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു. ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് നൽകിയ ശ്വാസം മുട്ടലിനുള്ള ഗുളികയിൽ നിന്നാണ് മൊട്ടുസൂചി കണ്ടെത്തിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡി ജി പി ക്ക് പരാതി നല്കി.








