കണ്ണൂർ: 25 ദിവസം പ്രായമുളള കുഞ്ഞിന്റെ കാലിൽ സൂചിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്‌സിംഗ് സ്റ്റാഫിനുമെതിരെയാണ് പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ പിതാവ് ശ്രീജു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് ശ്രീജു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. 24 ദിവസത്തോളം കുഞ്ഞിന്റെ കാലിൽ സൂചി ഉണ്ടായിരുന്നവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
എന്നാൽ, തങ്ങളുടെ ഭാഗത്ത് നിന്നും വന്ന പിഴവല്ലെന്നാണ് മെഡിക്കൽ േകാളേജിന്റെ വിശദീകരണം. നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ല. ഇത്രയും നീളമുള്ള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നും മെഡിക്കൽ കോളേജ് വ്യക്തമാക്കുന്നു. സംഭവത്തിൽ ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കുഞ്ഞിന്റെ തുടയിൽ പഴുപ്പ് ശ്രദ്ധയിൽ പെട്ടതോടെയാണ് സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ കാണിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് മൂന്ന് സെൻറീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടെത്തിയത്. ജനിച്ച് രണ്ടാം ദിവസമാണ് കുത്തിവെയ്പ്പ് എടുത്തത്. അന്ന് മുതലാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. രണ്ട് തവണ മെഡിക്കൽ കോളേജിൽ കാണിച്ചിരുന്നു. എന്നാൽ, കുറയാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുഞ്ഞിന്റെ പിതാവ് ശ്രീജു പറയുന്നു.
Discussion about this post