റായ്പൂർ: ഒഡിഷ-ഛത്തീസ്ഗഢ് അതിർത്തിയിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ കൂട്ടത്തിൽ തലയ്ക്ക് ഒരുകോടിരൂ ഇനാം പ്രഖ്യാപിച്ച നേതാവുമുണ്ടെന്ന് വിവരം. മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗം ജയറാം എന്ന ചലപതിയാണ് കൊല്ലപ്പെട്ട പ്രമുഖൻ.ഗരിയാബന്ദ് എസ്പി നിഖിൽ രഖേചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് സ്ത്രീകളടക്കം 16 ഭീകരരെയാണ് സെെന്യം വധിച്ചത്. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണെന്നും സൈന്യം വധിച്ച ഭീകരരുടെ എണ്ണം വർദ്ധിച്ചേക്കാമെന്നും അദ്ദേഹം അറിയിച്ചു.
കുലാരിഘട്ട് റിസർവ്വ് വനത്തിൽ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിന്നും വലിയ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി.
സിആർപിഎഫ്, ഒഡീഷയിലെയും ചത്തസ്ഗഢിലെയും സുരക്ഷാ സേനകൾ എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. 2024ൽ മാത്രം 200ൽ അധികം മാവോയിസ്റ്റുകളെ ഛത്തിസ്ഗഡിൽ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.800ൽ അധികം മാവോയിസ്റ്റുകൾ അറസ്റ്റിലായി. 802 പേർ കീഴടങ്ങുകയും ചെയ്തു.










