തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇരുട്ടടിയായി സംസ്ഥാനത്തിന്റെ കടമെടുപ്പ്. സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രമെടുത്ത കടം 36,000 കോടി രൂപ കവിഞ്ഞു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രമിറക്കി ഇന്നലെ 1,500 കോടി രൂപ കൂടി എടുത്തതോടെ നടപ്പുവർഷത്തെ മാത്രം കടം 36,712 കോടി രൂപയായി.
ഈ മാസം 14നും ഇ-കുബേർ വഴി സംസ്ഥാന സർക്കാർ 2,500 കോടി രൂപ വായ്പയെടുത്തിരുന്നു. 7.14% പലിശനിരക്കിൽ 20 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണ് ഇന്നലെ കേരളം എടുത്തതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, വികസനാവശ്യങ്ങൾക്ക് പണം ഉറപ്പാക്കൽ എന്നിവയ്ക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്. ഏകദേശം 12,000 കോടിരൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. 15,000 കോടി രൂപയോളം ചെലവുമുണ്ട്. വരവും ചെലവും തമ്മിലെ ഈ അന്തരം തരണം ചെയ്യാനാണ് കടമെടുക്കുന്നതെന്നാണ് വിശദീകരണം.
Discussion about this post