കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിയെ ശാരീരിക ആസ്വാസ്ഥ്യങ്ങൾ. കടുത്ത ചുമയും ശ്വാസതടസ്സവുമായി അവശനിലയിൽ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിൽ നിന്ന് ഇറച്ചിയിലെ എല്ല് നീക്കം ചെയ്തു. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84കാരിക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എക്‌സറേയിലും സിടി സ്‌കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണൽ പൾമണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്.
വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിരുന്നു ബീഫിന്റെ എല്ലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയതെന്നാണ് ഡോ.ടിങ്കു ജോസഫ് പറയുന്നത്.
Discussion about this post