തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽമോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭാ തീരുമാനിച്ചതോടെയാണ് ഷെറിൻ പുറത്തിറങ്ങുന്നത്. ഷെറിന്റെ 14 വർഷം ജയിൽശിക്ഷ പൂർത്തീകരിച്ചതോടെയും സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് മോചനം.
തന്റെ മകൻ പുറത്തുണ്ടെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ജയിൽ ഉപദേശക സമിതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനം.
ഭാസ്‌കര കാരണവർ കൊലക്കേസ് കേരളത്തിൽ വലിയ ചർച്ചയായിരുന്ന കേസായിരുന്നു. 2009 നംവംബർ ഏഴിനാണ് ഷെറിന്റെ ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്്. കേസിൽ ഷെറിൻ ഒന്നാം പ്രതിയാണ്. ഷെറിന്റെ കാമുകന്മാരും കേസിൽ പ്രതകളായിരുന്നു. നായ്ക്കളുള്ള വീട്ടിൽ വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, കൊലപാതകം നടക്കില്ലെന്ന പോലീസിന്റെ കണ്ടെത്തലാണ് ഷെറിനിലേക്ക് പോലീസിനെ എത്തിച്ചത്.
2001ലാണ് ഷെറിനും ഭാസ്‌കര കാരണവരുടെ ഇളയമകൻ ബിനു പീറ്ററും തമ്മിലുള്ള വിവാഹം നടന്നത്. ശാരീരിക വെല്ലുവിളികളുള്ള ബിനു പീറ്റിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു വിവാഹം. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും ജീവിതവും കാരണവർ എതിർത്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
കേസിൽ മറ്റ് പ്രതികൾ ജയിലിൽ തുടരുകയാണ്. 2010ലാണ് ഷെറിന് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടതിന് ശേഷം, ഷെറിന് നിരന്തരം പരോൾ അനുവധിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിവിധ ജയിലുകളിൽ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്ന ഷെറിനെ അവസാനം കണ്ണൂർജയിലിലേക്ക് മാറ്റിയിരുന്നു.
Discussion about this post