എറണാകുളം : ചോറ്റാനിക്കരയില പോക്‌സോ അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19കാരിയായ പെൺകുട്ടി.ആറ് ദിവസമായി പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മുൻ സുഹൃത്തിന്റെ ആക്രമണത്തിനിരയായിരുന്നു. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനമാണ്. പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
ഞായാറാഴ്ച വൈകീട്ട് 4 മണിയോടെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ ബന്ധു കണ്ടെത്തുന്നത്. തുടർന്ന് തൃപ്പൂണിത്തറ സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിയെ അർധനഗ്നമായാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പോലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ ‘പോയി ചത്തോ’ എന്നും അനൂപ് പറഞ്ഞു. തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പോലീസിന് മൊഴി നൽകി.
Discussion about this post