വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസിലേക്ക് പുറപ്പെട്ടു. ട്രംപ് ജനുവരി 20 ന് അധികാരം ഏറ്റെടുത്ത ശേഷം വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാവാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് സന്ദർശനത്തിൽ ഹമാസിനെതിരായ വിജയത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.
ട്രംപിൻ്റെ സ്ഥാനാരോഹണത്തിനുശേഷം വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാവാണ് താനെന്നത് ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിൻ്റെ ശക്തിയുടെ തെളിവാണെന്ന് യുഎസിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുൻപായി നെതന്യാഹു വ്യക്തമാക്കി. ഇറാനെ പ്രതിരോധിക്കുക, അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ട്രംപുമായി ചർച്ച നടത്തും എന്നും അദ്ദേഹം അറിയിച്ചു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിൻ്റെ അടുത്ത ഘട്ട ചർച്ചകൾ യുഎസും അറബ് മധ്യസ്ഥരും ആരംഭിക്കാനിരിക്കെയാണ് ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച. 15 മാസത്തിലേറെയായി തടവിലാക്കിയ 18 ബന്ദികളെ ആണ് ഹമാസ് ഇതുവരെയായി മോചിപ്പിച്ചിട്ടുള്ളത്. വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post