ന്യൂഡൽഹി: രാജ്യസഭയിലെ പ്രസംഗത്തിനിടെ മുൻ പ്രധാനമന്ത്രിയുടെ മകനും എംപിയുമായ നീരജ് ശേഖറിനോട് ക്ഷുഭിതനായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ. നിന്റെ അച്ഛനുണ്ടല്ലോ, അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. നിന്നെ ഞാൻ എടുത്തു നടന്നിട്ടുണ്ട്. നീയവിടെ മിണ്ടാതെ,മിണ്ടാതെ ഇരുന്നോളണം എന്നായിരുന്നു നീരജിനോട് മല്ലികാർജ്ജുൻ ഖാർഗെ ആക്രോശിച്ചത്.
നീരജിൻറെ അച്ഛനെക്കുറിച്ചുള്ള ഖാർഗെയുടെ പരാമർശം ഭരണപക്ഷ ബെഞ്ചുകളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. രാജ്യം കണ്ട എക്കാലത്തെയും വലിയ നേതാക്കളിൽ ഒരാളായ ചന്ദ്രശേഖറിനെക്കുറിച്ച് നടത്തിയ പരാമർശം ഖാർഗെ പിൻവലിക്കണമെന്ന് ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആവശ്യപ്പെട്ടു. സഭയിലെ ഒരു അംഗത്തോട് ‘ നിന്റെ അച്ഛൻ’ എന്ന രീതിയിലുള്ള പരമാർശം ശരിയല്ലെന്നാണ് അ്ദദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ ആരെയും അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നായിരുന്നു ഖാർഗെയുടെ മറുപടി. നീരജ് ശേഖറിനോടുള്ള ഖാർഗെയുടെ പെരുമാറ്റം ഫ്യൂഡൽ മനോനിലയുടെ പ്രതിഫലനമാണെന്ന് ബി.ജെ.പി. എം.എൽ.സി. രവിശങ്കർ സിങ് പപ്പു കുറ്റപ്പെടുത്തി.
നീരജിന്റെ പിതാവായ ചന്ദ്രശേഖർ സിംഗ് എന്ന എസ് ചന്ദ്രശേഖർ ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായാണ് സേവനമനുഷ്ഠിച്ചത്. വിപി സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം ജനതാദൾ പിളര്ഡക്കി പുതിയ സോഷ്യലിസ്റ്റ പാർട്ടി രൂപീകരിച്ച് കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.










