നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്
ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും. മടങ്ങി വരവ് അനിശ്ചിതത്വത്തിലാണെങ്കിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓരോ നിമിഷവും അവർ ആസ്വദിക്കുകയാണ്. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും ഇടയ്ക്കിടെ അവർ പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ വിൽമോറിനൊപ്പം സുനിത നടത്തിയ ബഹിരാകാശ നടത്തത്തിനിടെ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോൾ നാസ പങ്കുവച്ചിരിക്കുന്നത്.
സുനിതയുടെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. നടത്തത്തിനിടെ സുനിത എടുത്ത സെൽഫി ലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണ്. ഈ സെൽഫിയിൽ, ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും കാണാം. നാസ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവച്ചത്.
‘ദി അൾട്ടിമേറ്റ് സെൽഫി’ എന്നാണ് ഈ സെല്‍ഫിയെ നാസ വിശേഷിപ്പിച്ചത്. ജനുവരി 30 നാണ് സുനിത വില്യംസ് ഈ ചിത്രം എടുത്തത്. ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ബഹിരാകാശ നിലയം (ISS) പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിലായിരുന്നു. പസഫിക് സമുദ്രത്തിന് മുകളിൽ 263 മൈൽ (423 കിലോമീറ്റർ) ഉയരത്തിൽ ഐഎസ്‌എസ് പരിക്രമണം ചെയ്യുമ്പോഴാണ് ഈ സവിശേഷ ഫോട്ടോ ചിത്രീകരിച്ചത് എന്ന് നാസ വ്യക്തമാക്കി. സുനിത വില്യംസിന്‍റെ ഒമ്പതാമത്തെ ബഹിരാകാശയാത്രയ്ക്കിടെയാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നത്. 5.5 മണിക്കൂർ നീണ്ടുനിന്ന ഈ ഒമ്പതാം ബഹിരാകാശ നടത്തത്തിനിടെ, സുനിത വില്യംസും സഹ ബഹിരാകാശയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിന്‍റെ പുറംഭാഗത്ത് നിന്നും ചില ഉപകരണങ്ങൾ നീക്കം ചെയ്യുകയും ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ വെന്‍റിനടുത്ത് നിന്ന് ചില ഉപരിതല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
ബഹിരാകാശ നിലയം സൂക്ഷ്‍മാണുക്കളെ പുറത്തുവിടുന്നുണ്ടോ അഥവാ ഉണ്ടെങ്കിൽ അവയ്ക്ക് അതിജീവിക്കാനും ബഹിരാകാശത്ത് വ്യാപിക്കാനും കഴിയുമോ, അവയ്ക്ക് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ഈ സാമ്പിളുകൾ ശാസ്ത്രജ്ഞരെ സഹായിക്കും. കഠിനമായ ബഹിരാകാശ പരിതസ്ഥിതികളിൽ ഈ സൂക്ഷ്മാണുക്കൾ അതിജീവിക്കുകയും പുനരുൽപ്പാദിപ്പിക്കുകയുംചെയ്യുന്നുണ്ടോ എന്നും ചന്ദ്രൻ, ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിൽ അവ എങ്ങനെ പ്രവർത്തിക്കുമെന്നും മനസിലാക്കാനും ഗവേഷകരെ അവ സഹായിക്കും. അതുകൊണ്ടുതന്നെ ചന്ദ്ര, ചൊവ്വ. ദൗത്യങ്ങൾക്ക് തയ്യാറെടുക്കാൻ ഈ കണ്ടെത്തലുകൾ ശാസ്ത്രജ്ഞഞക്ക് സഹായകരമാകും’- നാസ ചിത്രത്തോടൊപ്പം കുറിച്ചു
സെൽഫിയിലെ ഹെൽമെറ്റിൽ സുനിത വില്യംസിന്‍റെ പ്രതിബിംബ mവും പിന്നിൽ വിശാലമായ ഇരുട്ട് നിറഞ്ഞ സ്ഥലവും കാണാം. ബഹിരാകാശ നിലയത്തിന്‍റെ ഒരു ഭാഗവും കടും നീല പസഫിക് സമുദ്രവും ഈ സെൽഫിയിൽ വ്യക്തമായി കാണാന്‍ കഴിയും. ഭൂമിയുടെ ഒരു ഭാഗവും ഫ്രെയിമിൽ ഉണ്ട്. ഇത് ചിത്രത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു..
നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചു എത്തിയിരിക്കുന്നത്. ‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച സെൽഫി’ എന്ന് പലരും അഭിപ്രായപ്പെട്ടു.
ഈ ബഹിരാകാശ നടത്തത്തോടെ, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതാ ബഹിരാകാശയാത്രിക എന്ന റെക്കോർഡ് സുനിത വില്യംസ് സ്വന്തമാക്കി. നാസയിലെ ഇതിഹാസ യാത്രിക പെഗ്ഗി വിറ്റ്‌സണിന്‍റെ ആകെ ബഹിരാകാശ നടത്ത സമയത്തിന്‍റെ റെക്കോർഡ് തകർത്തു കൊണ്ടാണ് അഞ്ചര മണിക്കൂര്‍ സുനിത വില്യംസ് അവസാന ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയത്. ഇതുവരെ ആകെ 62 മണിക്കൂറും 6 മിനിറ്റും വില്യംസ് ബഹിരാകാശ നടത്തത്തിനായി ചിലവഴിച്ചു.
2024 ജൂൺ മാസം മുതൽ ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറുടെയും യാത്ര ബോയിംഗിന്‍റെ സ്റ്റാർലൈനറിലെ സാങ്കേതിക തകരാർ കാരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് മാസമായി ഐഎസ്എസിൽ തുടരുകയാണ്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. പക്ഷേ തകരാറുകളെത്തുടർന്ന് തിരിച്ചുവരവ് പലതവണ മാറ്റിവയ്ക്കേണ്ടിവന്നു. എന്തായാലും ഈ മാർച്ച് അല്ലെങ്കിൽ ഏപ്രിൽ അവസാനത്തിന് മുമ്പ് ഭൂമിയിലേക്ക് ഇരുവരുടെയും തിരിച്ചുവരവ് സാധ്യമല്ല എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post