ജനുവരി 13. മഹാ കുംഭ മേള ആരംഭിച്ച ദിനം. ആരംഭം മുതൽ ഇന്ന് വരെ കുംഭ മേള ദർശിക്കാൻ എത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്. ഒരോ ദിവസം കഴിയുന്തോറും ഭക്തരുടെ എണ്ണം വർദ്ധിച്ചു വരുകയാണ്. ഇപ്പോഴിതാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് കുംഭ മേള. ഒരു മാസത്തിനിടെ കുംഭ മേളയിൽ പുണ്യസ്‌നാനം നടത്തിയത് 50 കോടി ഭക്തർ.
ഫെബ്രുവരി 11-ഓടെ മഹാ കുംഭമേളയുടെ തുടക്കത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രവചിച്ചത്, 45 കോടിയിലധികം ഭക്തർ സംഗം നഗരം സന്ദർശിച്ച് പുണ്യസ്‌നാനം നടത്തുമെന്നാണ്. എന്നാൽ ഈ കണക്കിനെയും മറി കടന്നിരിക്കുകയാണ് ഇപ്പോഴത്തെ കണക്ക്. ഫെബ്രുവരി 14 ആയപ്പോഴേക്കും എണ്ണം 50 കോടി കവിഞ്ഞു. ഇനി 12 ദിവസവും ഒരു അമൃത് സ്‌നാനും കൂടി ബാക്കിയുണ്ട്. ഇത് കഴിയുന്നതോടെ 55 മുതൽ 60 കോടി വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം മാഘ പൂർണിമ ദിനമായിരുന്നു. മാഘ പൂർണിമ ദനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയിൽ സംഘടിപ്പിച്ചിരിക്കുന്നത്. അന്നത്തെ ദിവസം മാത്രം, 73.60 ലക്ഷം പേരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയത്.
ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് മൗനി അമാവാസിയിലായിരുന്നു. അന്ന് 8 കോടിയിലധികം പേരാണ് കുംഭമേളയിൽ പങ്കെടുത്തത്. മകരസംക്രാന്തിയിലും ബസന്ത് പഞ്ചമിയിലും യഥാക്രമം 3.5 കോടി ഭക്തരും 2.5 കോടിയിലധികം ഭക്തരും പങ്കെടുത്തു.ജനുവരി 30, ഫെബ്രുവരി 1 തുടങ്ങിയ മറ്റ് ദിവസങ്ങളിലും 2 കോടിയിലധികം ആളുകൾ വീതം പങ്കെടുത്തു. പൗഷ പൂർണിമയിൽ 1.7 കോടിയിലധികം പേർ പങ്കെടുത്തു.
തിരക്ക് വർദ്ധിച്ചു വരുന്നതിനാൽ കനത്ത സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ നിന്നും പരിപാടികൾ നിരീക്ഷിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഫെബ്രുവരി 26 ന് മഹാ കുംഭമേള അവസാനിക്കും.
Discussion about this post