തൃശ്ശൂര്‍: കലാഭവന്‍ മണിയ്ക്ക് നാടിന്റെ കണ്ണീര്‍ യാത്രാമൊഴി. മണിയുടെ ഭൗതിക ശരീരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം മണിയ്ക്ക് യാത്രയപ്പ് നടത്തിയത്. ആദരാഞ്ജലികളര്‍പ്പിയ്ക്കാന്‍ ആയിരണകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ ചാലക്കുടിയിലെ വീട്ടിലെത്തിയത്.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തൃശൂരിലും ചാലക്കുടിയിലും അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരുന്നു. രാവിലെ 11.30 മുതല്‍ 12 വരെ സംഗീതനാടക അക്കാദമിയിലും 12.30 മുതല്‍ മൂന്നുവരെ ചാലക്കുടി മുനിസിപ്പാലിറ്റി ഓഫിസിലുമാണ് പൊതുദര്‍ശനത്തിനു വെച്ചത്.
ഇതിനിടെ, മണിയുടെ ശരീരത്തില്‍ മെതനോളിന്റെ അംശം ഉണ്ടായിരുന്നുവെന്ന ഡോക്ടര്‍മാരുടെ സ്ഥിരീകരണത്തെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത് ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ്, മണിയ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടി പാടിയിലുള്ള ഔട്ട്ഹൗസില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. ഫൊറന്‍സിക് സംഘവും ഒപ്പമുണ്ടായിരുന്നു.
ഏറെ നാളായി കരള്‍ രോഗത്തിനു ചികിത്സയിലായിരുന്ന കലാഭവന്‍ മണിയെ ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് വെന്റിലേറ്ററിലാക്കി. ഏഴേകാലിന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
Discussion about this post