ന്യൂഡൽഹി: ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയാരെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. ബുധനാഴ്ച പാർട്ടി യോഗത്തിന് ശേഷം ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി അറിയിച്ചു. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച 48 ബിജെപി നിയമസഭാംഗങ്ങളിൽ 15 പേരുടെ പേരുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാർ, സ്പീക്കർ എന്നിവരുടെ പ്രധാന സ്ഥാനങ്ങളിലേക്ക് ഒമ്പത് പേരെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.
27 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തുന്നത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിക്കൊണ്ടുള്ള ചരിത്ര വിജയമായിരുന്നു ഇന്ദ്രപ്രസ്ഥത്തിൽ ബിജെപിയുടേത്. ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണ് നേടാനായത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് എന്നിവരുടെ ദയനീയ പരാജയം ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയതിനുശേഷം, മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുമെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക യോഗവും നടന്നിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാണം കെട്ട തോൽവി തന്നെ സമ്മാനിച്ച ബിജെപിയുടെ സിംഹക്കുട്ടി പർവേഷ് വർമ്മ മുഖ്യമന്ത്രിയായേക്കുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. വെസ്റ്റ് ഡൽഹിയിൽ നിന്ന് രണ്ട് തവണ എംപിയായ പർവേഷ് വർമ്മ മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനാണ്.
മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോ എന്ന ചോദ്യത്തിന് പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുന്നതെന്തും സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ആത്മീയതയിലൂടെ സഞ്ചരിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ വിജയത്തിൽ കൂടുതൽ സന്തോഷമോ സങ്കടമോ തോന്നുന്നില്ല. പാർട്ടി ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും ഞാൻ അത് സന്തോഷത്തോടെ സ്വീകരിക്കും’- അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു.
ഇതിനിടെ പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് നേതാക്കൾ എന്നിവരുമായി പാർട്ടി ആസ്ഥാനത്ത് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെയും സർക്കാർ രൂപീകരണത്തെയും കുറിച്ച് അവർ ചർച്ച ചെയ്‌തോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം പാർട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും എടുക്കേണ്ടതെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
Discussion about this post