തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്‌ഐക്കാരുടെ ക്രൂരത തുടർക്കഥയാകുന്നു. കാര്യവട്ടം കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ എസ്എഫ്‌ഐക്കാർ ക്രൂരമായി മർദ്ദിച്ചു. ഒന്നാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥി ബിൻസ് ജോസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്യാമ്പസിലെ എസ്എഫ്‌ഐ നേതാക്കളായ വിദ്യാർത്ഥികൾ ആണ് പ്രതികൾ.
ഇക്കഴിഞ്ഞ 11ാം തിയതിയായിരുന്നു സംഭവം. അന്നേ ദിവസം ക്യാമ്പസിൽ സീനീയർ വിദ്യാർത്ഥികളും ജൂനിയർ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ മൂന്നാം വർഷ വിദ്യാർത്ഥികൾ ബിൻസിനെ എസ്എഫ്‌ഐ യൂണിറ്റ് റൂമിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പിന്നീട് ഷർട്ട് വലിച്ച് കീറി മുട്ടുകാലിൽ നിർത്തി. മുതുകിലും ചെകിടത്തും അടിച്ചു. അടിയുടെ ആഘാതത്തിൽ ബെൻസ് നിലത്തേക്ക് വീണു.
നിലത്ത് വീണിട്ടും മർദ്ദനം തുടർന്നു. കാലുകൊണ്ട് ചവിട്ടി. അവശനായപ്പോൾ ബിൻസ് വെള്ളം ചോദിച്ചു.കുപ്പിവെള്ളത്തിൽ തുപ്പിയ ശേഷം ഇവർ ബിൻസിന് നൽകുകയായിരുന്നു. മൂന്നാം വർഷ വിദ്യാർത്ഥികൾ ആയ പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവർക്കെതിരെയാണ് ബിൻസ് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിന് തൊട്ട് പിന്നാലെ ബിൻസ് കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ സമിതി സംഭവം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പോലീസിനെ വിവരം അറിയിച്ചു. ക്യാമ്പസിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ സീനിയർ വിദ്യാർത്ഥികൾക്ക് നേരെ നേരത്തെ തന്നെ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ റാഗിംഗ് വകുപ്പുകൾ കൂടി ചേർക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എസ്എഫ്‌ഐക്കാർ പ്രതികൾ ആകുന്ന റാംഗിഗ് കേസുകൾ സംസ്ഥാനത്ത് വലിയ തോതിൽ വർദ്ധിച്ചുവരികയാണ്. അടുത്തിടെ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികൾ അതിക്രൂരമായ റാഗിംഗിന് ഇരയായിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥിയ്ക്ക് ഇടത് പശ്ചാത്തലം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ അതിക്രൂരമായ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്തിരുന്നു. ഒരു വർഷം മുൻപ് നടന്ന സംഭവത്തിന് പിന്നിലും എസ്എഫ്‌ഐക്കാർ ആണ്. എസ്എഫ്‌ഐയുടെ പ്രവർത്തനങ്ങൾക്ക് പോകാത്തതിന്റെ പേരിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനായ വിദ്യാർത്ഥിയെ തല്ലിച്ചതച്ച സംഭവവും അടുത്ത കാലത്ത് ആയിരുന്നു.
Discussion about this post