പ്രായപൂർത്തിയോടടുത്ത കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യം ഉണ്ടാകണമെന്നു ഡൽഹി ഹൈക്കോടതി. ഇവയെ പോക്‌സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.പ്രായപൂർത്തിയായിട്ടില്ല എന്നതിന്റെ പേരിൽ, 18 വയസ്സാകാറായവർ ഉൾപ്പെട്ട ബന്ധങ്ങളിൽ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി നിരീക്ഷണം.
ഒരു വ്യക്തിയുടെ മൗലികമായ മാനുഷികാനുഭവമാണ് പ്രണയം. കൗമാരക്കാർക്ക് വൈകാരികമായ ബന്ധങ്ങൾ സ്ഥാപിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു.ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനൽക്കേസിൽ അകപ്പെടുമോയെന്ന ഭീതിയില്ലാതെ കൗമാരക്കാർക്ക് പ്രണയിക്കാനാകണമെന്ന് ജസ്റ്റിസ് ജസ്മീത് സിങ് അഭിപ്രായപ്പെട്ടു. കൗമാരകാലത്തെ സ്‌നേഹബന്ധങ്ങൾ സാധാരണമാണെന്ന് തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വളരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കികൊണ്ട് പ്രണയിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാൻ രാജ്യത്തെ നിയമസംവിധാനവും സമൂഹവും തയ്യാറാകണമെന്നും കോടതി പറഞ്ഞു. കൗമാരപ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടതെന്നും കോടതി പറഞ്ഞു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണകോടതി ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. യുവാവുമായി പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. 2014 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷനു പോയ മകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് പിതാവ് പരാതി നൽകിയത്. സംഭവം നടന്ന സമയത്ത് പെൺകുട്ടിക്ക് 16 വയസായിരുന്നു.പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പതിനെട്ടുകാരനെ അറസ്റ്റുചെയ്തിരുന്നു. എന്നാൽ, പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.ഇത് തള്ളിക്കൊണ്ട് ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു.പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാനോ, ബന്ധം ബലപ്രയോഗത്തിലൂടെയാണ് നടന്നതെന്നും തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ, പ്രായപൂർത്തിയാകാത്തയാൾ തന്റെ അഭിപ്രായത്തിലും ആഗ്രഹത്തിലും ഉറച്ചുനിൽക്കുകയാണെങ്കിൽ അത് അംഗീകരിക്കണമെന്നും കോടതി പറഞ്ഞു.ബന്ധങ്ങളെ ക്രിമിനൽ കുറ്റമാക്കുന്നതിനു പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിനാണു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
Discussion about this post