കണ്ണൂർ: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. 80 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികൾ ഒളുവിലാണ്. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ അടക്കം രണ്ട് പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. അതേസമയം കാവിൽ സംഘർഷത്തിനിടെ തർക്കം പരിഹരിക്കാൻ ഇടപെട്ടവരെയും പോലീസ് കേസിൽ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം.
മണോളിക്കാവിൽ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് സംഘർഷം ഉണ്ടായത.് ഇതിനിടെ എസ്‌ഐ ഉൾപ്പെടെ പോലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വൈകിട്ട് മണോളിക്കാവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റിൽ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. എസ്‌ഐ ഉൾപ്പെടെയുളളവരെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടു.
ഉത്സവം നടക്കുന്നതിനാലും സ്ത്രീകൾ ഉൾപ്പെടെ വലിയ ആൾക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതുകൊണ്ടും പൊലീസ് കൂടുതൽ ബലപ്രയോഗത്തിന് തുനിയാതെ പിൻവാങ്ങി. പോലീസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആർ.
എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പോലീസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാൽ തലശ്ശേരി സ്റ്റേഷനിൽ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്‌ഐആറിലുണ്ട്. പിന്നാലെയാണ് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴുളള അതിക്രമവും.
Discussion about this post