വാഷിംഗ്ടൺ : മെക്സിക്കോയ്ക്കും കാനഡയ്ക്കും മാർച്ച് 4 മുതൽ തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്താനുള്ള തന്റെ നിർദ്ദേശം മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള തീരുവ ഇരട്ടിയാക്കിയതായും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഫെന്റനൈൽ പോലുള്ള മയക്കുമരുന്നുകൾ വലിയ അളവിൽ യുഎസിലേക്ക് കടത്തുന്നത് ഇപ്പോഴും തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറക്കുമതി നികുതി ചുമത്തുന്നത് മറ്റ് രാജ്യങ്ങളെ കള്ളക്കടത്ത് തടയാൻ നിർബന്ധിതരാക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം മാർച്ച് 4 മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% കൂടി തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 4 ന് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അദ്ദേഹം ചുമത്തിയ 10% തീരുവയ്ക്ക് പുറമേയായിരിക്കും അധിക തീരുവ ചുമത്തുന്നത്.
തീരുവകൾ വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം ഇതിനകം തന്നെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയുടെ രണ്ട് പ്രധാന വ്യാപാര പങ്കാളികളായ കാനഡയിലും മെക്സിക്കോയിലും താരിഫ് ഏർപ്പെടുത്തിയാൽ പണപ്പെരുപ്പം വർദ്ധിക്കുമെന്നും അത് വാഹന മേഖലയെ ഉൾപ്പെടെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.
Leave a Comment