നിയമസഭയിൽ ചർച്ചയായി സാമ്പത്തിക തട്ടിപ്പുകൾ.231 കോടി രൂപയുടേതാണ് പാതിവില തട്ടിപ്പെന്നും പ്രമുഖർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാതി വില തട്ടിപ്പ് കേസിൽ 1343 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 665 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ്യത കൂട്ടാൻ ഫീൽഡ് കോ- ഓർഡിനേറ്റർമാരെ നിയമിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തത്തെപ്പറ്റി ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും അദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ഇനിയും കുറെയധികം വിവരങ്ങൾ പുറത്തുവരാൻ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രമുഖ വ്യക്തികളോട് ഒപ്പം നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാൻ ഫീൽഡ് തലത്തിൽ കോഡിനേറ്റർമാരെ നിയമിച്ചു. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേർന്ന ആളുകൾക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറുകൾ നൽകി. പിന്നീട് പദ്ധതിയിൽ ചേർന്നവർക്ക് സ്‌കൂട്ടറുകൾ നൽകിയില്ല. ഇരകളുടെ താൽപര്യത്തിനൊപ്പമാണ് സർക്കാരെന്നും നിയമപരമായ കാര്യങ്ങൾ പൂർത്തിയായാൽ മാത്രമേ തുക തിരിച്ച് നൽകുന്ന കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post