കേരളസമുദ്രാർത്തിയിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി നാവികസേന. നിലവിൽ കപ്പൽ സമുദ്രത്തിൽ ഒഴുകിനടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. എന്നാൽ തുടരെ തുടരെ പൊട്ടിത്തെറിയുണ്ടാവുന്നതും കപ്പൽ കത്തിയമരാൻ തുടങ്ങിയതും കാരണം കോസ്റ്റ് ഗാർഡിന് ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നു.
സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാർ,ഇന്തോനേഷ്യ, തായ്‌ലാൻഡ് പൗരന്മാരാണ് കപ്പലിൽ ഉള്ളത്.
കപ്പലിലെ 50 ലധികം കണ്ടെയ്‌നറുകൾ കടലിൽ പതിച്ചിട്ടുണ്ട്. തീപിടിക്കാവുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്.








