സംസ്ഥാനത്ത് വീണ്ടും ഖജനാവ് കാലിയായി. ക്ഷേമ പെൻഷൻ, ശമ്പള വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികച്ചെലവുകൾക്ക് പണം ഉറപ്പാക്കാനായി വീണ്ടും കടമെടുക്കാൻ ഒരുങ്ങുകയാണ് കേരളം. റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പ്ലാറ്റ്‌ഫോം വഴി ജൂലൈ ഒന്നിന് 2,000 കോടി രൂപയാണ് എടുക്കുക.
33 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കിയാണ് കേരളത്തിന്റെ കടമെടുക്കലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജൂലൈ ഒന്നിന് 2,000 കോടി എടുക്കുന്നതോടെ നടപ്പുവർഷത്തെ കേരളത്തിന്റെ കടം 14,000 കോടിയിലെത്തും.
കേരളത്തിന് നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 29,529 കോടി രൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജൂൺ 24ന് 2,000 കോടി രൂപ എടുക്കുന്നതോടെ, ഈ വർഷം ഇതുവരെയുള്ള കടം 12,000 കോടി രൂപയാകും. വരവും ചെലവും തമ്മിലെ അന്തരം പരിഗണിച്ചാൽ ഓരോ മാസവും ശരാശരി 3,000 കോടി രൂപയോളമാണ് കേരളം അധികമായി കണ്ടെത്തേണ്ടത്. ഇതിന്റെ ഭാഗമാണ് ഇ-കുബേർ വഴിയുള്ള കടമെടുപ്പ്.
Discussion about this post