ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുകൂട്ടി മൂന്ന് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തി. ഇന്ന് രാവിലെയോടെയാണ് പറക്കും ടാങ്കുകളെന്നറിയപ്പെടുന്ന ഈ ആക്രമണ ഹെലികോപ്ടറുകൾ വ്യോമതാവളത്തിലെത്തിയത്. ഇവ ഇന്ത്യൻ ആർമിയുടെ ഏവിയേഷൻ കോർപ്‌സിന് കൈമാറുന്നതിന് മുമ്പ് പരിശോധനകൾക്ക് വിധേയമാക്കും.
പ്രതിരോധ നിർമാണ മേഖലയിലെ അമേരിക്കൻ ഭീമൻ ബോയിങ്ങാണ് ഈ ഹെലികോപ്ടറുകളുടെ നിർമാതാക്കൾ. ഈ വിഭാഗത്തിൽപ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങ്ങിൽനിന്ന് വാങ്ങാൻ കരാറായിരുന്നത് ഇതിൽ ആദ്യത്തെ മൂന്നെണ്ണമാണ് ഇന്ത്യയിലിപ്പോൾ എത്തിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64ഇ അപ്പാച്ചെ. ശത്രു പീരങ്കികളെ തകർക്കാൻ കെൽപ്പുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപ്പാച്ചെയുടെ പ്രധാന സവിശേഷതകൾ. സംഘർഷമേഖലയിൽ അതിശക്തമായ ആക്രമണം നടത്താൻ ഇവ പ്രാപ്തമാണ്. നിലവിൽ യുഎസ്, യുകെ, ഇസ്രയേൽ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്









