കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. പെൺസുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വിഷം നൽകിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽവെച്ച് അൻസിൽ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ 30കാരിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അദീന,അൻസിലിന് പാരക്വിറ്റ് കീടനാശിനി നൽകിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ചേലാടുള്ള കടയിൽ നിന്നാണ് കളനാശിനി വാങ്ങിയത്.
തിരുവനന്തപുരത്ത് കാമുകൻ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കക്ഷായത്തിൽ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്
നേരത്തേ അൻസിൽ ഉൾപ്പെടെ ചില യുവാക്കളുമായി ബന്ധമുള്ള അദീനയ്ക്ക് ഇപ്പോൾ മറ്റൊരു യുവാവുമായി അടുപ്പമുണ്ട്. ഇപ്പോൾ ജയിലിൽ കഴിയുന്ന അയാൾ ഉടൻ പുറത്തിറങ്ങും. അതിനുമുമ്പ് അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകി കാെലപ്പെടുത്തിയത്.
മാലിപ്പാറയിലെ പെൺസുഹൃത്തിന്റെ വീട്ടിൽവെച്ചാണ് അൻസിലിന്റെ ഉള്ളിൽ വിഷംചെന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു ഇത്. പുലർച്ചെ 12.20വരെ അൻസിൽ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നു. പിന്നീടാണ് പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള അൻസിൽ വിവാഹിതനാണ്. മക്കളുമുണ്ട്. അൻസിലിന്റെ ബന്ധു കൂടിയാണ് പെൺസുഹൃത്ത്. ഇവരുമായി ഏറെക്കാലമായി അൻസിലിന് അടുപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ പിണക്കങ്ങളുണ്ടാകുമെങ്കിലും അവ പരിഹരിക്കപ്പെട്ടിരുന്നുവെന്നുമാണ് വിവരം.
അൻസിൽ വിഷം കഴിച്ച് തന്റെ വീട്ടിൽ കിടപ്പുണ്ടെന്ന് അദീന തന്നെയാണ് അൻസിലിന്റെ വീട്ടിൽ വിളിച്ചുപറഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അൻസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.നിന്റെ മകനെ വിഷംകൊടുത്ത് കൊല്ലുമെന്ന് അദീന അൻസിലിന്റെ ഉമ്മയോട് പറഞ്ഞതായും സുഹൃത്ത് പറയുന്നു.
Discussion about this post