2027 ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുക്കുക, എന്നതാണ് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. തങ്ങളുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്റിനായി തയ്യാറെടുക്കുമ്പോൾ ഇരു കളിക്കാർക്കും ഫിറ്റ്നസ് നിലനിർത്താൻ പതിവ് ഗെയിം ടൈം നൽകേണ്ടതിന്റെ പ്രാധാന്യം പത്താൻ ഊന്നിപ്പറഞ്ഞു. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതിനാൽ താരങ്ങൾ ഇപ്പോൾ കളിക്കുന്നത് ഏകദിനത്തിൽ മാത്രമാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഒക്ടോബർ 4 ന് ബിസിസിഐ പ്രഖ്യാപിച്ചതോടെയാണ് ഇരുവരുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ഈ വർഷം ആദ്യം നേടിയ ചാമ്പ്യൻസ് ട്രോഫി വിജയത്തിനുശേഷം രോഹിതും കോഹ്‌ലിയും ആദ്യമായി ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ശുഭ്മാൻ ഗിൽ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപെട്ടതും ഏവരെയും ഞെട്ടിച്ചു. തന്റെ പുതിയ യൂട്യൂബ് വീഡിയോയിൽ, രണ്ട് മുതിർന്ന കളിക്കാർക്കും പരിശീലനം നൽകേണ്ടതിനെക്കുറിച്ച് ഇർഫാൻ ഇങ്ങനെ പറഞ്ഞു.
“രോഹിത് തന്റെ ഫിറ്റ്‌നസിൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്, അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, പതിവ് ഫിറ്റ്‌നസും ഗെയിം-ടൈം ഫിറ്റ്‌നസും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങൾ പതിവായി ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിൽ, അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതുകൊണ്ട് ഗെയിം ടൈം കിട്ടുന്നു എന്ന് ബിസിസിഐ ഉറപ്പിക്കണം.”
“അവർ പരിചയസമ്പന്നരായ കളിക്കാരാണ്, എന്താണ് വേണ്ടതെന്ന് അവർക്കറിയാം. എന്നിരുന്നാലും, ഇപ്പോൾ ഏകദിനത്തിൽ മാത്രം കളിക്കുന്ന ഇരുവർക്കും കിട്ടുന്ന ഗെയിം ടൈം കുറവാണ്. ഫിറ്റ്നസ് നിലനിർത്താൻ, അവർക്ക് ഗെയിം ടൈം അത്യാവശ്യമാണ്. അപ്പോൾ മാത്രമേ 2027 ലോകകപ്പിൽ കളിക്കുക എന്ന അവരുടെ ലക്ഷ്യം യാഥാർത്ഥ്യമാകൂ,” പത്താൻ കൂട്ടിച്ചേർത്തു.
Discussion about this post