പാകിസ്താന് വമ്പൻ പണിയുമായി അഫ്ഗാനിസ്ഥാൻ. പാകിസ്താന് ജലസമ്പത്തേകുന്ന നദിയിൽ അണക്കെട്ട് നിർമ്മിക്കാനാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം. അഫ്ഗാനിസ്ഥാനിൽ ഉത്ഭവിച്ച് പാകിസ്താനിലേക്ക് ഒഴുകുന്ന കുനാർ നദിയാണ് താലിബാൻ നിയന്ത്രണത്തിലാക്കാൻ പോകുന്നത്. താലിബാന്റെ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്‌സാദയാണ് അണക്കെട്ടുനിർമ്മാണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് താലിബാന്റെ ഈ നിർണ്ണായക നീക്കം. പാകിസ്താനും അഫ്ഗാനിസ്താനും ഇടയിൽ ഔപചാരിക ഉഭയകക്ഷി ജലപങ്കിടൽ കരാറും നിലവിലില്ല. ഇത് കൊണ്ട് തന്നെ അണക്കെട്ട് നിർമ്മാണത്തെ ചോദ്യം ചെയ്യാനും സാധിക്കില്ല.
കുനാർ നദിയിലെ അണക്കെട്ട് നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കാനും ഇതിനായി ആഭ്യന്തരകമ്പനികളുമായി കരാറിലേർപ്പെടെണമെങ്കിൽ അതും ചെയ്യണമെന്നും അഖുന്ദ്‌സാ നിർദ്ദേശം നൽകി. 480 കിലോമീറ്റർ നീളമുള്ള കുനാർ നദി വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവ്വതനിരയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇവിടെ നിന്നാണ് കുനാർ,നൻഗർഹർ പ്രവശ്യകളിലൂടെ തെക്കോട്ട് ഒഴുകി പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് കടക്കുകയും ജലാലാബാദ് നഗരത്തിനടുത്തുള്ള കാബൂൾ നദിയിൽ ചേരുകയുമാണ് ചെയ്യുന്നത്. പാകിസ്താനിൽ കുനാറിനെ ചിത്രാൽ നദിയെന്നാണ് വിളികക്കുന്നത്.
കാബൂൾ നദി അറ്റോക്ക് നഗരത്തിന് സമീപത്തുവച്ച് സിന്ധു നദിയിൽ ചേരുന്നു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ കൃഷിയിടങ്ങളിലേക്കും മറ്റ് ആവശ്യങ്ങൾക്കും ഈ നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്. കുനാർ നദിയിലൂടെ ജലം എത്താതിരുന്നാൽ സിന്ധു നദിയിൽ ജലത്തിന്റെ അളവ് തീരെ കുറയും. ഇത് പാകിസ്താനിലെ കൃഷിയിലും ജനജീവിതത്തിലും ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പാകിസ്താനിലെ ജലസ്രോതസുകൾ പൂർണമായി അടയ്ക്കുന്നതിന് തുല്യമായിരിക്കും ഇതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.












