അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ അടിയന്തര ഇറക്കുമതി നികുതി (Tariffs) നയത്തിന് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുകയാണ് യുഎസ് സുപ്രീം കോടതി. ട്രംപ് ഏർപ്പെടുത്തിയ അധിക നികുതി നിയമവിരുദ്ധമാണെന്ന് വിധി വന്നതോടെ, ഇതുവരെ പിരിച്ചെടുത്ത 133 ബില്യൺ ഡോളർ (ഏകദേശം 11 ലക്ഷം കോടിയിലധികം രൂപ) എങ്ങനെ തിരിച്ചുകൊടുക്കും എന്ന വലിയ ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ട്രംപ് ഭരണകൂടത്തിന്റെ വിദേശ-സാമ്പത്തിക നയങ്ങളെയാകെ അട്ടിമറിക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
കോടതി വിധിക്ക് പിന്നാലെ ട്രംപിന് ‘ബില്ല്’ അയച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ. തന്റെ സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് അനധികൃതമായി പിരിച്ചെടുത്ത 9 ബില്യൺ ഡോളർ തിരികെ നൽകണമെന്ന് പ്രിറ്റ്‌സ്‌കർ ആവശ്യപ്പെട്ടു. ട്രംപിന്റെ നികുതി നയം കർഷകരെ തകർത്തെന്നും സഖ്യകക്ഷികളെ പ്രകോപിപ്പിച്ചെന്നും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായെന്നും ഡെമോക്രാറ്റിക് ഗവർണർ കുറ്റപ്പെടുത്തി. ഓരോ കുടുംബത്തിനും ശരാശരി 1,700 ഡോളർ വീതം നഷ്ടമുണ്ടായതായാണ് കണക്ക്. പണം തിരികെ നൽകിയില്ലെങ്കിൽ നിയമനടപടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നികുതി ഇനത്തിൽ ശേഖരിച്ച 133 ബില്യൺ ഡോളർ തിരികെ നൽകുമെന്ന് ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, ഇത് ആർക്ക് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. സാധനങ്ങൾക്ക് വില കൂടിയപ്പോൾ അത് അനുഭവിച്ച സാധാരണ അമേരിക്കക്കാർക്ക് പണം നേരിട്ട് ലഭിക്കാൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നികുതി നേരിട്ട് അടച്ച വൻകിട കമ്പനികൾക്കായിരിക്കും ഈ തുക തിരികെ ലഭിക്കുക. പെൻ-വാർട്ടൺ ബജറ്റ് മോഡൽ കണക്കാക്കുന്നത് പ്രകാരം തിരിച്ചടവ് തുക 175 ബില്യൺ ഡോളർ വരെ ഉയർന്നേക്കാം. എന്നാൽ ഈ നടപടികൾ പൂർത്തിയാക്കാൻ അഞ്ച് വർഷമെങ്കിലും എടുക്കുമെന്ന് ട്രംപ് തന്നെ സമ്മതിക്കുന്നു.
തിരിച്ചടവ് പ്രക്രിയ അതീവ സങ്കീർണ്ണവും ‘അലങ്കോലവുമാകാമെന്ന്’ സുപ്രീം കോടതി ജഡ്ജിമാർ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോസ്റ്റ്കോ, റെവ്‌ലോൺ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനോടകം തന്നെ പണം തിരികെ കിട്ടാനായി കോടതിയെ സമീപിച്ചു കഴിഞ്ഞു. കസ്റ്റംസ് ഏജൻസി വഴി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെങ്കിലും, ആയിരക്കണക്കിന് ഇറക്കുമതിക്കാരും ശതകോടിക്കണക്കിന് ഡോളറും ഉൾപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നത് സർക്കാരിന് വലിയ തലവേദനയാകും. ട്രംപ് വാഗ്ദാനം ചെയ്ത ‘നികുതി ലാഭം’ ഒടുവിൽ സർക്കാരിന് വലിയ ബാധ്യതയായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്













Discussion about this post