ജൂലൈയിൽ ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട പോർച്ചുഗൽ ടീമിലെ സഹതാരം ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നു പറഞ്ഞു. അപകടത്തിൽ ഡിയോഗോ ജോട്ടയോടൊപ്പം സഹോദരൻ ആൻഡ്രെ സിൽവയും മരണമടഞ്ഞിരുന്നു. പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ, ഫുട്ബോൾ ഇതിഹാസം തന്റെ ഭാഗം വിശദീകരിക്കുക ആയിരുന്നു.
പിതാവിന്റെ മരണശേഷം താൻ ഒരു സെമിത്തേരിയിലും പോയിട്ടില്ലെന്ന് റൊണാൾഡോ വെളിപ്പെടുത്തി, “എന്റെ അച്ഛൻ മരിച്ചതിനുശേഷം, ഞാൻ ഒരിക്കലും സെമിത്തേരിയിൽ പോയിട്ടില്ല” എന്ന് പറഞ്ഞു. അത്തരം നിമിഷങ്ങളിൽ പങ്കെടുക്കുന്നത് വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുമെന്നും സ്വകാര്യമായി ദുഃഖം സൂക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പോർച്ചുഗീസ് താരം പറഞ്ഞു.
തന്റെ അസാന്നിധ്യം നിസ്സംഗത കൊണ്ടല്ലെന്നും താൻ വരുന്നത് കൊണ്ട് ആ നിമിഷത്തിന്റെ പ്രാധാന്യം താൻ കാരണം മാറാൻ ആഗ്രഹിച്ചില്ല എന്നും രോഹിത് പറഞ്ഞു ” ഞാൻ എവിടെ പോയാലും ആ നിമിഷത്തിന്റെ പ്രാധാന്യം എന്നിലേക്കാകും. കുറെ നാളുകളായി ഇത് സംഭവിക്കുന്നത് ” റൊണാൾഡോ പറഞ്ഞു. “ഞാൻ അതാണ് പുറത്ത് പോകാൻ ഇഷ്ടപ്പെടാത്തത്. കാരണം ഞാൻ പോയാൽ ശ്രദ്ധ എന്നിലേക്ക് പോകുന്നു. ഇത്തരത്തിലുള്ള ശ്രദ്ധ എനിക്ക് വേണ്ട. സെൻസിറ്റീവ് അഭിമുഖങ്ങൾ നടത്താനും, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാനും, ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാനും ഒന്നും എനിക്ക് ഇഷ്ടമല്ല.”
തന്റെ അഭാവത്തെ ചോദ്യം ചെയ്ത വിമർശകരെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു “ആളുകൾക്ക് വിമർശിക്കുന്നത് തുടരാം. എന്റെ തീരുമാനത്തിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ മനസ്സാക്ഷി നല്ലത് ആണെങ്കിൽ, ആളുകൾ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.”
അതേസമയം ഈ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞ പല കാര്യങ്ങളും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.












